
മഞ്ഞപുതച്ചൊരി-
ക്കാട്ടിന്‍ നടുവിലായ്
രണ്ടായ്പ്പിരിയുമി-
പ്പാതകാണുന്നുവോ?
ഏകനാണെന്നതു
കൊണ്ടെനിക്കാവുമോ
വീഥികള്‍ രണ്ടിലു-
മൊപ്പം ചരിക്കുവാന്‍ ?
പൊന്തയ്ക്കിടയിലായ്
മായുമതിലൊരു
പാതയില്‍ നോക്കി ഞാന്‍
തെല്ലിട നിന്നുപോയ് !
പിന്നെ, മറുവഴി,
യാരുമേ തീണ്ടാത്ത
പുല്ലുള്ളൊരാവഴി,
തന്നെയെടുത്തു ഞാന്‍
പക്ഷെ, അതും ഏറെ
കാല്‍നടയാത്രയാല്‍
നന്നേ പഴഞ്ചനായ്
തീര്‍ന്നതു തന്നെയാം !
പാതകളേറെയായ്
വീണ്ടും പിരിഞ്ഞീടില്‍
ആവില്ല, മിക്കതും
നിന്നിടത്തെത്തുവാന്‍
എങ്കിലുമാവഴി,
ആദ്യത്തെയാവഴി,
വേറെ ദിനത്തിനായ്
കാത്തുവയ്ക്കുന്നു ഞാന്‍
"പാതകള്‍ രണ്ടതി
ലേറെച്ചരിക്കാത്ത
തൊന്നെടുത്തെന്നു"ഞാന്‍
വീര്‍പ്പിടും, ഭാവിയില്‍
ആ'യെടുപ്പാ'ണെന്റെ
ജീവിതമീമട്ടില്‍
വ്യത്യസ്തമാക്കിയ
തെന്നും പറഞ്ഞിടും.